2026 മാർച്ച് 18, ബുധനാഴ്‌ച

The Innocence of First Encounters

 


At the very threshold of my professional life, a few tender faces altered the course of my thinking in ways I could not have anticipated. Those children—living embodiments of innocence—continue to inhabit my inner world even after two decades, lingering as gentle, enduring impressions within the landscape of memory.

My appointment as a primary school teacher in a remote, forest-fringe village of Wayanad district was not received with unqualified enthusiasm. Armed with the distinction of a first rank in postgraduate studies and a Bachelor of Education degree, I had envisioned a trajectory shaped by higher academic pursuits and broader intellectual engagements. Yet, confronted with the immediacy and allure of a first government appointment, such aspirations were momentarily set aside. I entered the profession with little clarity regarding how to engage meaningfully with young children at the primary level.

2025 ഓഗസ്റ്റ് 12, ചൊവ്വാഴ്ച

ഉടമകൾ അങ്ങനെ അടിമകളാവും



നി‌‌ർമിതബുദ്ധി സൃഷ്ടിക്കുന്ന അൽഭുതങ്ങളും അനുദിനമെന്നോണം പുറത്തിറങ്ങുന്ന പുതിയ എ.ഐസങ്കേതങ്ങളും ഡിജിറ്റൽരംഗത്തെ മാത്രമല്ല, ലോകത്തെയാകമാനം മാറ്റിമറിക്കുകയാണ്. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ആരോഗ്യരംഗത്തും കൃഷിയിലും സാമ്പത്തികമേഖലയിലും എന്നുവേണ്ട സർവ്വരംഗങ്ങളിലും നി‌ർമിതബുദ്ധി അതിന്റെ സ്വാധീനം ചെലുത്തിയെത്തിയത് പൊടുന്നനെയായിരുന്നു. കഴിഞ്ഞദിവസം ബ്രസീലിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഉത്തരവാദ നി‌ർമിതബുദ്ധി'യെക്കുറിച്ച് സംസാരിച്ചത് വളരെ പ്രാധാന്യത്തോടെയായിരുന്നു. നി‌ർമ്മിതബുദ്ധിയുടെ ഗുണങ്ങളേക്കുറിച്ച് പറഞ്ഞതൊടൊപ്പം അതുയർത്തുന്ന വെല്ലുവിളികളും ഭീഷണികളും പ്രധാനമന്ത്രി അവിടെ സൂചിപ്പിക്കുകയും മാനവികമൂല്യങ്ങളും മാനവശക്തിയും ഉയർത്തിപ്പിടിച്ച് "എല്ലാവ‌ർക്കും എ." എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യമെന്നു സൂചിപ്പിക്കുകയും ചെയ്തു. കഴിഞ്ഞമാസമാണ് പോപ്പ് ഫ്രാൻസിസ് ദാവോസിൽ നടന്ന ലോകസാമ്പത്തിക ഉച്ചകോടിയിൽ നി‍ർമിതബുദ്ധി സൃഷ്ടിക്കുന്ന 'സത്യപ്രതിസന്ധി'യെക്കുറിച്ച് ലോകനേതാക്കളോട് സംസാരിച്ചത്. പുതിയസാങ്കേതികവിദ്യയുടെ നേട്ടങ്ങളെ പുകഴ്ത്തുന്നതോടൊപ്പം ഇത് മനുഷ്യന്റെ ഭാവിയെക്കുറിച്ച് ചില ഗുരുതരമായ ആശങ്കകൾ ഉയർത്തുകകൂടിചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ദൈനംദിനജീവിതത്തെ അതിവേഗം സ്വാധിനിച്ചുകൊണ്ടിരിക്കുന്ന, അതേസമയം ദിവസംപ്രതി വളർന്നുകൊണ്ടിരിക്കുന്ന ഒന്നാണ് നിർമിതബുദ്ധി. ഇതുയർത്തുന്ന അവസരങ്ങളും വെല്ലുവിളികളും ആഴത്തിലും പരപ്പിലും ചർച്ചചെയ്യുന്ന യുവാൽ നോഹ ഹരാരിയുടെ പുതിയ പുസ്തകമുയർത്തുന്ന ചില ചിന്തകളാണിവിടെ പങ്കുവെക്കുന്നത്.

2025 ഓഗസ്റ്റ് 3, ഞായറാഴ്‌ച

കാലം - കഥ - കാവ്യനീതി



കാലചക്രം തിരിയുമ്പോൾ സമൂഹജീവിതത്തിലും ഭരണക്രമങ്ങളിലും സമൂലമായ മാറ്റങ്ങളുണ്ടാവും. ലോകചരിത്രം പഠിപ്പിക്കുന്നത് അതാണ്. പൂർണമായ ജനാധിപത്യസംവിധാനത്തിന്റെ  ആവിർഭാവത്തോടെ  നാമിന്ന് ഭരണഘടനയിലും നിയമവാഴ്ചയിലും അധിഷ്ഠിതമായ ഒരു സംവിധാനത്തിലേക്കെത്തിനിൽക്കുന്നു. ഭൂമി അധികാരത്തിന്റെയും അധീശത്വത്തിന്റെയും അളവുകോലാകുന്നതിന്നു മുന്നേ കായബലവും നേതൃശ്ശക്തിയും ആചാരപരമായ അവകാശങ്ങളും പ്രാമുഖ്യം നിശ്ചയിച്ച കാലം. അന്നുതൊട്ടേ പഴയ നായർത്തറവാടുകൾ ജനജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്നു. മൈസൂർ ആക്രമണങ്ങൾക്കും ബ്രിട്ടീഷ് അധിനിവേശത്തിനും ശേഷം ഭൂസ്വത്തിന്റെ നിയന്ത്രണാധികാരം കൂടി കൈവശമായപ്പോൾ തറവാടുകൾ പലതും സർവ്വപ്രതാപങ്ങളുടെയും കേന്ദ്രങ്ങളായി.   കാലാന്തരത്തിൽ സ്വാതന്ത്ര്യപ്രസ്ഥാനവും തുടർന്നുണ്ടായ ചലനങ്ങളും തറവാടുകളുടെ അധികാരത്തിന്റെയും പ്രാമാണ്യത്തിന്റെയും അനിവാര്യമായ അന്ത്യത്തിലേക്ക് നയിച്ചു. രാജവാഴ്ചയും ഫ്യൂഡലിസവും  നവോത്ഥാനമൂല്യങ്ങൾക്കും ദേശീയപ്രസ്ഥാനങ്ങൾക്കും പതുക്കെ വഴിമാറുന്നതിന്ന് പത്തൊൻപത് - ഇരുപത് നൂറ്റാണ്ടുകൾ സാക്ഷിയായി. സർവ്വതലസ്പർശിയായ  മാറ്റങ്ങൾ   സൃഷ്ടിച്ച പ്രകമ്പനങ്ങളും ഉഴുതുമറിക്കലുകളും ഏറെ വിസ്മയകരമായിരുന്നു. ദേശീയബോധത്തിലടിയുറച്ച സ്വാതന്ത്ര്യസമരമുന്നേറ്റങ്ങളൊരു വശത്ത്, കഷ്ടപ്പെടുന്നവരുടെ  വിമോചനം സ്വപ്നംകണ്ട് പിന്നീടുവന്ന കമ്യൂണിസ്റ്റ് മുന്നേറ്റങ്ങൾ മറുവശത്ത്.  ഇവയൊക്കെ ഉത്തരമലബാറിനെ സംഭവബഹുലമായ കഥാകേന്ദ്രമാക്കി മാറ്റി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപാദം തൊട്ട്  അറുപതുകൾവരെയുള്ള ഘട്ടം സാമൂഹ്യവ്യവസ്ഥിതിയിൽ അതിവേഗമുള്ള മാറ്റിമറിക്കലുകളുടെ കാലമായിരുന്നു. 

2025 മാർച്ച് 4, ചൊവ്വാഴ്ച

അപൂ‌‍ർവ്വമാമൊരു സുനീലചൈതന്യം


2018 ൽ നീലക്കുറിഞ്ഞികൾ നീലാകാശത്തുനിന്നെന്നോണം പൂത്തിറങ്ങിയ കാലത്ത് പതഞ്ഞിളകുന്ന പൂങ്കടൽത്തിരകൾ കാണാൻ  ഇന്നാട്ടിൽ നിന്നും പരദേശങ്ങളിൽ നിന്നുമായി പതിനായിരങ്ങളാണ് മൂന്നാറിലേക്കും സമീപപ്രദേശങ്ങളിലേക്കും ഒഴുകിയെത്തിയത്. മലനിരകളിലാകെ നീലച്ഛവി പക‌‌ർന്നു പൂങ്കാറ്റിൽ ഇളകിയാടിയ പുഷ്പവസന്തം നി‌ർന്നിമേഷരായി കണ്ണകകളിലാവഹിച്ചവരിലെ  സ്മരണകളിലതിന്നും നിറഞ്ഞുനിൽക്കുന്നുണ്ടാവണം. ആ കാഴ്ചകൾക്ക് അൽഭുതകരമായ അപൂർവ്വചാരുതയായിരുന്നു. പശ്ചിമഘട്ടത്തിൽ താണും കയറിയും നിൽക്കുന്ന


ചെറുതും വലുതുമായ മലനിരകളാകെ നീലനിറമാർന്നു തിളങ്ങുന്നതിലാകൃഷ്ടരായവരാകണം ആ പ്രദേശത്തെ മലകൾക്കാകെ നീലഗിരികൾ എന്ന അതിസുന്ദരനാമം നൽകിയത്. നീലഗിരികളും സഖികളും നിത്യഹരിതഗാനങ്ങളിലും രചനകളിലും കാൽപനികത കല‌ർത്തി അനശ്വരമായിത്തിർന്നിരിക്കുന്നു. ഒരു പന്തീരാണ്ടിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികളെ മിഴിയുള്ളവരാകെ കൺകുളിർക്കെ കാണാനാഗ്രഹിക്കുന്നു. പ്രകൃതിതൽപരരും പരിസ്ഥിതിസ്നേഹികളും  പ്രകൃതിയുടെ നിഗൂഢതകളിൽ വിനായന്വിതരും വിസ്മയഭരിതരുമാകുന്നു. സുഗതകുമാരി പാടിയതുപോലെ, വാ‌ർദ്ധക്യം പടിവാതിലിൽ വന്നിരിക്കുന്നവർ ഇനി വരേണ്ട വിദൂരമായ പൂക്കാലം കാണാനാവില്ലേയെന്ന ആശങ്കയിൽ 'നിനക്കുവേണ്ടി നിൻ കിടാങ്ങൾ കാണുമാവസന്തമെന്നു’ സമാശ്വാസം കൊള്ളുന്നു. കണ്ടുനി‌ർവ‌ൃതിപൂണ്ടവ‌ർ, 'ഇനിപ്പന്തീരാണ്ടു കഴിയണം, കാത്തിങ്ങിരിക്കവയ്യെന്നു'  യാഥാ‌ർത്ഥ്യമുൾക്കൊള്ളുമ്പോഴും  മനുഷ്യന്റെ ഒടുങ്ങാത്ത ആ‌‌ർത്തിക്കുമുന്നിൽ 'ഇനിപ്പന്തീരാണ്ടുകഴിയുമ്പോൾ വീണ്ടും കിഴക്കൻ മേട്ടിലാക്കുറിഞ്ഞിപൂക്കുമോ'യെന്നു ആശങ്കയോടെ ചോദ്യമുയ‍ർത്തുന്നു. 2030 ൽ വന്നണയേണ്ട നീലവസന്തത്തെ പലരും ഇന്നേ സ്വപ്നത്തിലാവാഹിക്കുന്നു. 

2023 ജൂൺ 19, തിങ്കളാഴ്‌ച

ഫിൻലാൻഡ് ഏറെ അകലെയാണ്

ഇക്കഴിഞ്ഞ ദിവസമാണ് പ്രശസ്ത മലയാളം എഴുത്തുകാരനായ ശ്രീ. എൻ. എസ് മാധവൻ  മലയാളമനോരമ  ദിനപത്രത്തിൽ "ഇങ്ങനെയല്ല ഫിൻലാൻഡ്" എന്ന തലവാചകത്തിൽ ഒരു ലേഖനമെഴുതിയത്. കേരളത്തിലെ വിദ്യാലയങ്ങളിൽ ശനിയാഴ്ച പ്രവർത്തിദിവസമാക്കുന്ന തീരുമാനത്തിനെതിരെയുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ആ എഴുത്ത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളത്തിൽ വിദ്യാഭ്യാസമേഖലയിൽ ഫിൻലാൻ‍ഡ് മാതൃകയെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും കേട്ടുവരുന്ന സാഹചര്യത്തിലാവണം  ഇവിടെയിതു വീണ്ടും ചർച്ചയായത്. ധാരാളം ഒഴിവുസമയങ്ങളും ഇടവേളകളും അവധികളും നിറഞ്ഞ ഫിൻലാൻഡ് മാതൃക പിൻതുടരുമെന്നു പറയുമ്പോൾ കുട്ടികളുടെ പഠനസമയം കൂട്ടുകയും അവധി ദിനങ്ങൾ കുറക്കുകയും ചെയ്യുമെന്ന തീരുമാനമാണ്  ശ്രീ എൻ.എസ് മാധവന്റെ ലേഖനത്തിന് വിഷയമായത്.

2022 ഡിസംബർ 22, വ്യാഴാഴ്‌ച

ഒരു പേരിൽ പലതുമിരിക്കുന്നു



    എന്തുപേരിട്ടു വിളിച്ചാലും പനിനീർപുഷ്പം അതുതന്നെയെന്നു മഹാകവി ഷെക്സ്പിയർ. ആറുനാട്ടിൽ നൂറുഭാഷയെന്നത് പതിരുള്ള പാഴ്ചൊല്ലുമല്ല. സ്ഥലവും കാലവും മാറുമ്പോൾ ഉപയോഗിക്കുന്ന ഭാഷയും വാക്കുകളും വ്യത്യസ്തമാവുകയെന്നത് സ്വാഭാവികം. ലോകം ക്രമേണ ഒന്നാവുകയും ഒരേ ജീവജാലങ്ങൾ പല പേരുകളിൽ വിളിക്കപ്പെടുകയും ചെയ്യുമ്പോളുണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിലാണല്ലോ ശാസ്ത്രീയ നാമകരണ രീതി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. സസ്യങ്ങൾ പല നാടുകളിൽ വ്യത്യസ്ത പേരുകളുള്ളവ മാത്രമല്ല, ഒരേ നാട്ടിൽ പല പേരുകളുള്ളവ കൂടിയാണ്. പക്ഷികളുടെയും പൂമ്പാറ്റകളുടെയും മറ്റ് ജീവികളുടെയും മലയാളത്തിലുള്ള പേരുകളിൽ ചിലത് വളരെ പണ്ടുതൊട്ട് ഉപയോഗിച്ചു വരുമ്പോൾ ചിലത് സമീപകാലത്തായി ബോധപൂർവ്വമോ അല്ലാതെയോ ഉണ്ടാക്കിയതാണ്. നൂറുകണക്കിന് ഷഡ്പദങ്ങളും നിശാശലഭങ്ങളും വണ്ടുകളും പേരും ഊരും ഇല്ലാത്തവരായി തുടരുകയും ചെയ്യുന്നു. മലയാളത്തിൽ പേരില്ലാതിരുന്ന ഒട്ടനവധി പൂമ്പാറ്റകൾക്ക് ആകർഷകമായ പേരുകൾ നൽകിയത് സീക്കിന്റെ ആഭിമുഖ്യത്തിൽ ഈ മേഖലയിലെ വിദഗ്ദ്ധർ കൂടിച്ചേ‍ർന്നായിരുന്നല്ലോ. എന്നിട്ടും തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഒരേ പൂമ്പാറ്റകൾക്ക് ഇന്നും പല പേരുകളാണ്. ആയിരക്കണക്കായ നിശാശലഭങ്ങളെ ആകർഷകമായ മലയാളം പേരുകളിട്ട് പഠനവിധേയമാക്കുന്ന ബാലകൃഷ്ണൻ വളപ്പിലിനെയും ഇവിടെ പരാമർശിക്കണം.

2022 ജനുവരി 15, ശനിയാഴ്‌ച

പഴശ്ശിയും കല്ല്യാടും



    നൂറ്റാണ്ടുകൾക്കപ്പുറം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ധീരമായ ചെറുത്തുനിൽപ്പിന് നേതൃത്ത്വം നൽകിയ ധീരദേശാഭിമാനിയായിരുന്നു കേരളവർമ്മ പഴശ്ശിരാജ. ഏറ്റവും മികച്ച കുരുമുളക് ലഭിക്കുന്ന സ്ഥലമായി ഇൻഡ്യയിലെ വടക്കേമലബാറിന്റെ കിഴക്കൻമലയോരങ്ങൾ ലോകമാകെ അടയാളപ്പെടുത്തപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് അറബികൾ, പാശ്ചാത്യർ തുടങ്ങിയ വൈദേശിക കച്ചവടക്കാരുടെ ആഗമനവും തുടർന്നുള്ള അധിനിവേശങ്ങളും സംഭവിച്ചതും. കച്ചവടക്കാരായെത്തിയവർ പെട്ടെന്ന് ഭരണാധികളായിത്തീർന്നത് എവിടെയുമെന്നപോലെ ഇവിടെയും സംഘർഷങ്ങളിലേക്കും പോരാട്ടങ്ങളിലേക്കും യുദ്ധങ്ങളിലേക്കും നയിച്ചു. അക്കാലത്ത് സൈനികശക്തിയിലും തന്ത്രങ്ങളിലും കുതന്ത്രങ്ങളിലും കൗശലങ്ങളിലും അഗ്രഗണ്യരായിരുന്ന കമ്പനിയോട് പഴശ്ശി ഏറെക്കാലം വിജയകരമായി ചെറുത്തുനിന്നത് ഇന്നും അൽഭുതവും ആവേശവും നിറഞ്ഞ ചരിത്രമാണ്. ധീരമായ പോരാട്ടത്തിന് ഊർജ്ജം പകർന്നത് താൻ ഈ നാടിന്റെ ധർമ്മത്തിന്റെയും സംസ്കൃതിയുടേയും സംരക്ഷണത്തിനായാണ് പ്രവർത്തിക്കുന്നതെന്ന് തന്റെ നാട്ടുകാരെ ബോധ്യപ്പെടുത്തി അവരെക്കൂടി തന്റെ പക്ഷത്തു ചേർത്തുനിർത്താൻ കഴിഞ്ഞതുകൊണ്ടാണ്. നാട്ടിലെ ഭൂവുടമകളുടെയും സാധാരണക്കാരുടെയും വനവാസികളുടെയും അകമഴിഞ്ഞ പിൻതുണ അദ്ദേഹത്തിന് ഇക്കാര്യത്തിൽ ലഭിച്ചു. എല്ലാവരും സ്വന്തം നിലനിൽപ്പിനായുള്ള പോരാട്ടമായി അതേറ്റെടുത്തു. നാട്ടിടവഴികളും മലഞ്ചെരിവുകളും പുഴയോരങ്ങളും മഹാവനങ്ങളും വർഷങ്ങളോളം സംഘർഷഭൂമിയായിമാറി. എതിരാളികൾ സർവ്വായുധസന്നദ്ധരായിരുന്നു. അവർ അനേകം നാട്ടുകാരെ പ്രലോഭനങ്ങൾവഴി കമ്പനിപക്ഷത്തുചേർത്തു. എന്നിട്ടും ആദ്യകാലങ്ങളിൽ പഴശ്ശിയും കൂട്ടരും ഉജ്ജ്വല വിജയങ്ങൾ നേടി. ചിലപ്പോൾ എതിരാളികളെ അമ്പേ പരാജയപ്പെടുത്തി, മറ്റു ചിലപ്പോൾ തന്ത്രങ്ങളാൽ എതിരാളികൾക്ക് നിൽക്കക്കള്ളിയില്ലാതാക്കി.

2021 ഡിസംബർ 29, ബുധനാഴ്‌ച

ഒരു ദേശത്തിന്റെ കഥ

വിഷകന്യക മുഖചിത്രം     1948 ൽ പുറത്തിറങ്ങിയ എസ്.കെ പൊറ്റക്കാട്ടിന്റെ നോവലാണ് 'വിഷകന്യക'. ഒരുപക്ഷെ അദ്ദേഹം ഒരു നോവലിസ്റ്റായി അറിയപ്പെട്ടുത്തുടങ്ങിയത് വിഷകന്യകയുടെ പ്രസിദ്ധീകരണത്തിനു ശേഷമാണെന്നു പറയാം. തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കുള്ള കൃസ്ത്യൻകുടിയേറ്റമാണ് പ്രതിപാദ്യവിഷയം. ആമുഖത്തിൽ എഴുത്തുകാരൻ തന്നെ സൂചിപ്പിക്കുന്നതുപോലെ "ഐക്യകേരളത്തിന്റെ ആദ്യത്തെപ്പടവുകൾ വെട്ടിയിറക്കിയ തിരുവിതാംകൂർ സഹോദരരുടെ" കഷ്ടപ്പാടുകൾ കൊണ്ടുണ്ടായ സഹതാപമാണ് ഈ നോവലിനു പ്രചോദനം. സുബന്ധിതമായ ഇഴയടുപ്പമോ വികാരതീക്ഷ്ണതയോ വിസ്തരിച്ചുള്ള നിരീക്ഷണങ്ങളോ ഒന്നും നോവലിൽ കണ്ടെന്നുവരില്ല. എങ്കിലും  മലബാറിന്റെ നാൽപ്പതുകളിലെ സങ്കീർണ്ണമായ സാമൂഹ്യവ്യവസ്ഥിതിയിലേക്ക് വെളിച്ചംവീശുന്ന വിവരണങ്ങളാൽ പ്രാധാന്യമുള്ളതാണ് കഥാതന്തു. കഥാപാത്രത്തിന് ജീവിച്ചിരുന്ന ആരുമായും സാമ്യമില്ലെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ജീവിതമുഹൂർത്തങ്ങളിൽ നിന്നാണ് അവരൊക്കെ രൂപംകൊള്ളുന്നതെന്ന് അക്കാലത്തെ മലബാറിന്റെ ചരിത്രം പഠിക്കാൻ ശ്രമിച്ചവർക്ക്  എളുപ്പത്തിൽ മനസ്സിലാക്കാവുന്നതെയുള്ളൂ. മലബാർ കുടിയേറ്റം വിഷയമായി പിന്നീട് ധാരാളം പുസ്തകങ്ങൾ പുറത്തുവന്നു. സമീപകാലത്ത് ഏറെ ചർച്ചയായ 'കരിക്കോട്ടക്കരി'യുടെയും  വിഷയവും കുടിയേറ്റവും തദ്ദേശീയരും ഒക്കെത്തന്നെ.

2021 ജൂൺ 28, തിങ്കളാഴ്‌ച

ഇനി ഞാൻ തള്ളട്ടെ -

ഉദ്യോഗസ്ഥൻമാരുടെ സർ‍വ്വീസ് കഥകൾ അനുവാചകരെ ആക‍‍ർഷിക്കാറുണ്ട്,പ്രത്യേകിച്ചും അധികാരത്തിന്റെ ഉന്നതശ്രേണികളിലിരുന്നു ഭരണവ്യവസ്ഥയുടെ അണിയറനീക്കങ്ങളെ നിയന്ത്രിക്കാൻ കെൽപ്പുണ്ടായിരുന്ന ആളുകളുടെ. പലരും വിരമിച്ചതിന്നു ശേഷം എഴുതുന്ന പുസ്തകങ്ങൾ അറിവിനേക്കാളേറെ വിവാദത്തിനു കാരണമാകാറുമുണ്ട്. കിരൺബേദിയുടെ "ഞാൻ ധൈര്യപ്പെടുന്നു" എന്ന പുസ്തകവും അൽഫോൻസ് കണ്ണന്താനത്തിന്റെ "ഇന്ത്യ- മാറ്റത്തിന്റെ ഇടിമുഴക്കം" എന്ന പുസ്തകവും ടി. എൻ ശേഷന്റെ പുസ്തകങ്ങളും ഒക്കെ അതത് കാലഘട്ടത്തിന്റെ കഥകൾ പറയുന്നവ കൂടിയാണ്. ഐ. പി.എസ് ഉപേക്ഷിച്ച് രാഷ്ട്രീയക്കാരനായിത്തീർന്ന 'സിംഹം' എന്നറിയപ്പെട്ടിരുന്ന കെ അണ്ണാമലൈയുടെ “Stepping beyond Khaki” യും ഡിജിപിയായി റിട്ടയർ ചെയ്ത ജേക്കബ് തോമസ്സിന്റെ "സ്രാവുക‍ൾക്കൊപ്പം നീന്തുമ്പോൾ" എന്ന പുസ്തകവും അടുത്തിടെ പുറത്തിറങ്ങി പുസ്തകവിൽപ്പനയിൽത്തന്നെ വാ‍ർത്തകൾ സൃഷ്ടിച്ചവയാണ്. ഇവയിൽ മിക്കതും എഴുതിയവരുടെ സർവ്വീസ് കാലയളവിനുശേഷം എഴുതിയതോ പൂ‍ർത്തിയാക്കിയതോ ആയ പുസ്തകങ്ങളാണ്. എന്നാൽ സർവ്വീസിനിടയിൽത്തന്നെ സ്വന്തം അനുഭവങ്ങളും തന്റെതു മാത്രമായ പരിഷ്ക്കാരങ്ങളും വിശദമാക്കിക്കൊണ്ട് ഐ.എ.എസ് ഓഫീസറായ പ്രശാന്ത് നായർ എഴുതിയ "കളക്റ്റർ ബ്രോ- ഇനി ഞാൻ തള്ളട്ടെ" എന്ന പുസ്തകം ഇക്കഴിഞ്ഞ മാസം (2021 മെയ്) പുറത്തിറങ്ങുകയുണ്ടായി. രണ്ടു വ‍ർഷം കോഴിക്കോട് കലക്റ്ററായിരുന്നപ്പോൾ അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ ചെയ്ത കാര്യങ്ങളും വിജയിച്ചതും പരാജയപ്പെട്ടതും ആയ പരിഷ്ക്കാരങ്ങളും വിമ‍ർശനങ്ങളും എതി‍ർപ്പുകളും ഒക്കെ ആ പുസ്തകത്തിന്റെ ഇരുന്നൂറിൽപ്പരം പേജുകളിലായി വിവരിക്കപ്പെടുന്നു.

2021 ജൂൺ 16, ബുധനാഴ്‌ച

അറിയപ്പെടാത്ത ചരിത്രം......

(1852 ൽ വടക്കേ മലബാറിലെ മട്ടന്നൂരിലും കല്യാടുമായി നടന്ന കലാപങ്ങളെക്കുറിച്ച് ബ്രിട്ടീഷ് രേഖകളിൽ നിന്നും മറ്റും ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കുറിപ്പ്)

പത്തൊൻപത്- ഇരുപത് നൂറ്റാണ്ടുകളിലായി കേരളത്തിൽ, പ്രത്യേകിച്ച് മലബാറിൽ ധാരാളം മാപ്പിള ലഹളകൾ നടന്നിട്ടുണ്ട്. ഹൈദരലിയുടെയും ടിപ്പുസുൽത്താന്റെയും മലബാർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നിരവധി കലാപങ്ങളും കൂട്ടത്തോടെയുള്ള മതപരിവർത്തനങ്ങളും ക്ഷേത്രങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണങ്ങളും അരങ്ങേറി എന്നതും ചരിത്രവസ്തുതയാണ്. ജീവനും സ്വത്തും തങ്ങളുടെ പൂർവ്വികരിൽ നിന്നും കൈമാറി കിട്ടിയ വിശ്വാസവും സംരക്ഷിക്കുന്നതിന്നു വേണ്ടി വിവിധ സമുദായങ്ങളിലെ ഒട്ടേറെ ആളുകൾ കുടുംബാംഗങ്ങളെയും കൂട്ടി തിരുവിതാംകൂറിലേക്ക് ഓടി രക്ഷപ്പെട്ടതും ചരിത്രവസ്തുതയാണ്. 1799 ൽ ബ്രിട്ടീഷുകാർ ടിപ്പുവിനെ പൂർണമായും പരാജയപ്പെടുത്തിയതോടുകൂടി നേരത്തെ നാടുവിട്ടു പോയ പലരും മലബാറിലേക്ക് തിരിച്ചു വന്നു. അപ്പോഴേക്കും അന്യാധീനപ്പെട്ട സ്വത്തുക്കളും മറ്റും വീണ്ടെടുക്കാനുള്ള തിരിച്ചെത്തിയവരുടെ നേരിട്ടും അല്ലാതെയും ഉള്ള ശ്രമങ്ങളും അവയെ ചെറുത്തുനിൽക്കാനുള്ള പരിശ്രമങ്ങളും മലബാറിനെ മാപ്പിള കലാപങ്ങളുടെ വേദിയാക്കി മാറ്റി എന്ന് ചില ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു.